Category Archives: LatestNews
സ്വാതന്ത്ര ദിനാഘോഷം
![](https://keralaexcise.gov.in/wp-content/uploads/2019/08/IDP01-1.jpg)
73-ാം സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല ആഘോഷങ്ങളിൽ എക്സൈസ് കമ്മീഷർ ശ്രീ. എസ്. ആനന്തകൃഷ്ണണൻ പങ്കെടുത്തു. സ്വാതന്ത്ര ദിന പരേഡിൽ എക്സൈസ് വകുപ്പിനെ പ്രതിനിധീകരിച്ച് ഒരു പ്ലറ്റൂൺ പങ്കെടുത്തു. എല്ലാ ജില്ലാതല ആഘോഷ പരിപാടികളിലും എക്സൈസ് പ്ലറ്റൂണുകൾ പരേഡിൽ പങ്കെടുത്തു.
എക്സൈസ് ആസ്ഥാനത്ത് അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോ) ശ്രീ. സാം ക്രിസ്റ്റി ഡാനിയേൽ ദേശീയ പതാക ഉയർത്തി. എക്സൈസ് ആസ്ഥാനത്തെ എല്ലാ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ ചിത്രങ്ങൾ>>
ലഹരി വിമുക്ത ജ്യോതി
![](https://keralaexcise.gov.in/wp-content/uploads/2019/08/LVJ013.jpg)
അമരവിള എൽ.എം.എസ്. ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ജ്യോതി പ്രതീക്ഷയുടെ കൈമാറ്റം എന്ന ലഹരി വിമുക്ത ബോധവത്കരണ പരിപാടി എക്സൈസ് കമ്മീഷണർ ശ്രീ. അനന്തകൃഷ്ണൻ ഐ.പി.എസ്. ഉത്ഘാടനം ചെയ്തു. സമൂഹത്തെ കാർന്ന് തിന്നുന്ന മഹാ വിപത്തായി മദ്യവും ലഹരി വസ്തുക്കളും മാറിയ ഇന്നത്തെ സാഹചര്യത്തിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മദ്യവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ചും എക്സൈസ് കമ്മീഷണർ കുട്ടികളെ ഓർമപ്പെടുത്തി. മദ്യ വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ നാം പ്രതിജ്ഞാ ബദ്ധമാണെന്ന് അദേഹം പറഞ്ഞു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീ. കെ.പി. ദുര്യോധനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജെ.എസ്. ഉഷാകുമാരി സ്വാഗതം ആശംസിക്കുകയും ബഹുമാനപ്പെട്ട കമ്മീഷണർ കുട്ടികൾക്ക്, ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, ലഹരി വിമുക്ത ദീപശിഖ സ്കൗട്ട് & ഗൈഡ് ക്യാപ്റ്റൻമാർക്ക് കൈമാറുകയും ചെയ്തു. പരിപാടിയിൽ സംസ്ഥാന – ജില്ലാ മദ്യ വിരുദ്ധ സമിതി നേതാക്കൾ ബോധവത്കരണ പ്രഭാഷണങ്ങൾ നടത്തി. കൂടുതൽ ചിത്രങ്ങൾ>>
40 കിലോ കഞ്ചാവ് പിടികൂടി
![](https://keralaexcise.gov.in/wp-content/uploads/2019/07/PKD_Ganja.jpg)
കാറില്‍ കടത്തുകയായിരുന്ന 40 കിലോഗ്രാം കഞ്ചാവ് പാലക്കാട് പിടികൂടി.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടോൾപ്ലാസയിൽ വച്ചു എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് തടയാൻ ശ്രമിച്ച KL-55-W-3646 WagonR കാർ, സിവിൽ എക്സൈസ് ഓഫീസർ ആയ ശ്രീകുമാറിനെയും ടോൾപ്ലാസയുടെ ബാരിക്കേഡും ഇടിച്ചു തെറിപ്പിച്ചു പോയെങ്കിലും ഉദ്യോഗസ്ഥർ അതിസാഹസികമായി പിന്തുടര്‍ന്നതിനെ തുടന്ന് മേലെ പൊക്കാംതോടെ സമീപത്തുള്ള മഹാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം വച്ചു പ്രതികൾ വാഹനം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയും ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ചിന്റെ സഹായത്തോടെയും എക്സൈസ് സംഘം പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് മെക്കാനിക്കിന്റെ സഹായത്തോടെ കാർ പൊളിച്ച് പരിശോധിച്ചതിൽ കാറിന്റെ ഡിക്കിയിൽനിന്നും 4 ബാഗുകളിലായി സൂക്ഷിച്ച 40 കിലോ കഞ്ചാവ് കണ്ടെടുത്തു.
മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രീകരിച്ചുള്ള മുൻ കഞ്ചാവ് കേസുകളിലെ പ്രതിയുടെ നേതൃത്വത്തിൽ ഉള്ള അജ്ഞാത സംഘം ആന്ധ്രാപ്രദേശിലെ റ്റുനിയിൽ നിന്നും കഞ്ചാവ് ശേഖരിച്ച് ധൻബാദ് എക്സ്പ്രസില്‍ തിരുപ്പൂരിൽ എത്തിച്ച് അവിടെ നിന്നു കാർ മാർഗം കടത്തി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടത്. കഞ്ചാവ് കടത്തിയ പ്രതികളെക്കുറിച്ചുള്ള സംഘത്തിന്റെ സിസി ടീവി ദൃശ്യങ്ങൾ എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ തുടങ്ങിയ ‘ഓപ്പറേഷൻ മൺസൂൺ’-ന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 65 കിലോ കഞ്ചാവാണ് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർ ലോതർ എൽ. പെരേര, സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൻ, ശ്രീകുമാർ, ഷിനോജ്, സുരേഷ്, വിശാഖ്, വിനേഷ്, എക്സൈസ് ഡ്രൈവര്‍ ശെൽവകുമാർ പ്ലാക്കൽ, ചെർപ്പുളശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ.പി. രാജേഷ് എന്നിവർ പങ്കെടുത്തു.
യാത്രയയപ്പ്
![](https://keralaexcise.gov.in/wp-content/uploads/2019/07/fw17.jpeg)
എക്സ്സൈസ് കമ്മീഷണറേറ്റിൽ നടന്ന ചടങ്ങിൽ വച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന മധ്യ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ എൻ. എസ്സ്. സലീംകുമാർ, എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. ചന്ദ്രപാലൻ, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി. മുരളീധരൻ നായർ, മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. സജി എന്നിവർക്ക് ബഹു. എക്സൈസ് കമ്മീഷണർ ഉപഹാരം നൽകി. MorePhotos>>
പാസിംഗ് ഔട്ട് പരേഡ്
![](https://keralaexcise.gov.in/wp-content/uploads/2019/07/PoP02.jpg)
21-മത് ബാച്ചിൽ 180 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 51 സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് 09/07/2019 തീയതി തൃശ്ശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമി & റിസർച്ച് സെന്ററിൽ വച്ച് നടത്തപ്പെട്ടു. എക്സൈസ് കമ്മീഷണർ ശ്രീ. എസ്. ആനന്ദകൃഷ്ണൻ ഐ.പി.എസ്.-ന്റെ സാന്നിദ്ധ്യത്തിൽ ബഹു. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണൻ അവറുകൾ സേനാംഗങ്ങളുടെ അഭിവാദനം സ്വീകരിച്ചു. കൂടുതൽ ചിത്രങ്ങൾ>>
സ്പിരിറ്റ് കണ്ടെത്തി
![](https://keralaexcise.gov.in/wp-content/uploads/2019/07/Spirit04.jpg)
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. റ്റി. അനികുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണറുടെ സംസ്ഥാനതല എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 08/07/2019 രാവിലെ 09:00 മണിക്ക് ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സമീപം വച്ച് ഒരു ഇന്നോവ കാറിൽ കടത്തുകയായിരുന്ന 700 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. കൂടാതെ ടി വാഹനത്തിന് അകമ്പടിയായി സഞ്ചരിച്ചിരുന്ന മാരുതി ഈക്കോ കാറും 4 ആളുകളും പിടിയിലായി.
35 ലിറ്റർ ഉള്ളളവുള്ള 20 കന്നാസുകളിലായി ഇന്നോവ കാറിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ആലപ്പുഴ ഭാഗത്തെ ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് നൽകുന്നതിനായി കടത്തിക്കൊണ്ട് പോകുകയായിരുന്നു. കനകൻ എന്ന കനകരാജൻ (46 വയസ്), കുരുവി ബാലകൃഷ്ണൻ എന്ന ബാലകൃഷ്ണൻ (52 വയസ്), ദീപു (37 വയസ്), രാഹുൽ സുരേഷ് (26 വയസ്) എന്നിവരാണ് പിടിയിലായത്. കനകരാജനും ബാലകൃഷ്ണനും തമിഴ്നാട് കളിയിക്കാവിള സ്വദേശികളാണ്. രണ്ടാളുകളും നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതികളാണ്. കനകരാജൻ തിരുനെൽവേലിയിൽ നിന്നും കേരളത്തിൽ സ്പിരിറ്റ് മൊത്തവ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സ്ക്വാഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ, എ. പ്രദീപ്റാവു, കെ.വി. വിനോദ്, അസി. എക്സൈസ് ഇൻപെക്ടർമാരായ ടി.ആർ. മുകേഷ് കൂമാർ, മനോജ്, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ഷംനാഥ്, സുരേഷ്ബാബു, രാജേഷ്, കൃഷ്ണപ്രസാദ് എന്നിവരുമുണ്ടായിരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനാചരണം
![](https://keralaexcise.gov.in/wp-content/uploads/2019/06/260619-9.jpeg)
അന്താരാഷ്ട്ര മയക്ക് മരുന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. എക്സൈസ് വകുപ്പും, ലഹരി വർജ്ജന മിഷൻ വിമുക്തിയും, തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കണ്ടറി വിഭാഗം എൻ.എസ്സ്.എസ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
യോഗത്തിൽ ബഹു. തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ടി. പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബഹു. പെതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി. കെ. മധു, എൻ. എസ്സ്. എസ്സ്. പ്രോഗ്രം കോഡിനേറ്റർ ശ്രീ. ജേക്കബ് ജോൺ എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും വിമുക്തി മിഷന്റെ ഷോർട്ട് ഫിലിം പ്രദർശനവും ഉണ്ടായിരുന്നു.
തദവസരത്തിൽ മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിനുള്ള വിവിധ അവാർഡുകൾ വിതരണം ചെയ്തു.
₹ 20 കോടി വിലമതിക്കുന്ന വൻ മയക്കുമരുന്നു വേട്ട
![](https://keralaexcise.gov.in/wp-content/uploads/2019/06/eco105.jpg)
എക്സൈസ് കമ്മിഷണർ നേരിട്ട് നിയന്ത്രിക്കുന്ന സംസ്‌ഥാനതല എക്‌സൈസ് സ്‌ക്വാഡിന്റെ തലവനായ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് വിൽപനക്കായി ബാംഗ്ലൂരിൽ നിന്നും ആഡംബര കാറിൽ കടത്തി കൊണ്ടുവന്ന 20 കോടി രൂപ വിലവരുന്ന വിവിധ ഇനം മയക്ക് മരുന്നുകൾ തിരുവനന്തപുരത്ത് കോവളം- കഴക്കൂട്ടം ബൈപാസിൽ വാഴമുട്ടം ഭാഗത്ത് വച്ച് എക്സൈസ് സംഘം പിടികൂടി. എക്സൈസ് വകുപ്പ് മന്ത്രി നടത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ T P രാമകൃഷ്ണൻ അവർകൾ നിർദ്ദേശിച്ച പ്രകാരം രൂപീകരിച്ച സംസ്ഥാനതല എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കേസ് കണ്ടുപിടിച്ചത്.
കാറിന്റെ അടി ഭാഗത്ത് പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 20 Kg ഹാഷിഷ് ഓയിൽ, 2.500 Kg കഞ്ചാവ്, 240 ഗ്രാം ചരസ്സ് എന്നീ മയക്കു മരുന്നുകളാണ് പിടികൂടിയത്. മയക്ക് മരുന്ന് കാറിൽ കടത്തിക്കൊണ്ടു വന്ന കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ ഓണംതുരുത്ത് വില്ലേജിൽ ചക്കുപുരക്കൽ വീട്ടിൽ ജോസഫ് മകൻ 34 വയസ്സുള്ള GK എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ജോർജ്കുട്ടിയാണ് പിടിയിലായത്. പോലീസ് ഓഫീസറെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ഇയാൾക്ക് കാപ്പ നിയമപ്രകാരമുള്ള നടപടി അനുസ്സരിച്ച് കോട്ടയം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഇപ്പോൾ ബാംഗ്ലൂരിലേക് താമസം മാറിയ ജോർജ്കുട്ടി ആന്ധ്രായിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ബാംഗ്ലൂരിൽ വൻതോതിൽ ഹാഷിഷും കഞ്ചാവും ചരസ്സും എത്തിച്ച ശേഷം കൂട്ടാളികൾ മുഖാന്തരം കേരളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് ആയത് എത്തിക്കുന്നതാണ് GK യുടെ പതിവ്. സാധാരണ കേരളത്തിലേക്ക് വരാത്ത ജോർജ്കുട്ടി ഇപ്പോൾ വൻ മയക്ക് മരുന്ന് ഇടപാടായതുകൊണ്ടാണ് നേരിട്ട് വന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതനുസ്സരിച്ചാണ് എക്സൈസ് പ്രത്യേക സംഘം GK എന്ന ജോർജ് കുട്ടിയെ പിന്തുടർന്ന് പിടികൂടിയത്.
ഈ പ്രതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ ഉള്ള ഇയാളുടെ കൂട്ടാളികൾക്ക് എതിരെയുള്ള നീക്കം സ്‌ക്വാഡ് ശക്തമാക്കിയിട്ടുണ്ട്. കേസ് കണ്ടുപിടിച്ച സംഘത്തെ ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രിയും, എക്സൈസ് കമ്മിഷണർ ADGP ശ്രീ S ആനന്ദകൃഷ്ണൻ IPS ഉം പ്രത്യേകം അഭിനന്ദിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ജി കൃഷ്ണകുമാർ, എ പ്രദീപ് റാവു, കെ വി വിനോദ്, ടി ആർ മുകേഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ് മധുസൂദനൻ നായർ, വി എസ് ദീപുകുട്ടൻ, ജി സുനിൽ രാജ്, പി എസ് ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് കൃഷ്ണപ്രസാദ്, എസ് സുരേഷ്ബാബു, എ ജസീം, പി സുബിൻ, വി ആർ ബിനുരാജ് എന്നിവർ ചേർന്നാണ് ലഹരി വേട്ട നടത്തിയത്.
Hashish Oil, Ganja & Charas seizure on 22/06/19
അന്താരാഷ്ട്ര യോഗാ ദിനം
![](https://keralaexcise.gov.in/wp-content/uploads/2019/06/YogaDay006.jpg)
അന്താരാഷ്ട്ര യോഗാ ദിനം എക്സൈസ് ആസ്ഥാനത്ത് ആചരിച്ചു. രാവിലെ 07:00 മണിക്ക് ഒരു ട്രെയിനിങ്ങ് സംഘടിപ്പിച്ചിരുന്നു. യോഗ ആചാര്യ ശ്രീമതി. തനൂജ ട്രെയിനിങ്ങിന് നേതൃത്വം നൽകി. കൂടുതല്‍ ചിത്രങ്ങൾ>>
കൊല്ലം മൺസൂൺ മാരത്തോൺ
![](https://keralaexcise.gov.in/wp-content/uploads/2019/06/KMM26.jpg)
വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ 2019 ജൂൺ 16-ാം തീയതി കൊല്ലം മൺസൂൺ മാരത്തോൺ സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്തത്തോടുകൂടി ലഹരി ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി “run against drugs” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എല്ലാ ജില്ലകളിലും സംഘടിപ്പിച്ച് വരുന്ന പരിപാടികളുടെ ഭാഗമായാണ് പ്രസ്തുത മാരത്തോൺ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് വച്ച് സംഘടിപ്പിച്ചത്. കൂടുതൽ ചിത്രങ്ങൾ>>